Monday, March 24, 2008

മരണത്തെ തേടരുത്‌....


ഇക്കഴിഞ്ഞ പുണ്യ റമളാന്‍ മാസത്തിലെ ഒരു ദിവസം.എന്തോ ആവശ്യത്തിന്‌ അങ്ങാടിയില്‍ പോയപ്പോഴാണ്‌ എന്റെ പഴയ ഡിപ്പാര്‍ട്ട്‌മെന്റിലെ ഒരു സഹപ്രവര്‍ത്തകനെ കണ്ടത്‌.മെലിഞ്ഞുണങ്ങി നിന്നിരുന്ന അദ്ദേഹം ഇപ്പോള്‍ തടിച്ചുരുണ്ടിരിക്കുന്നു.!!!


"സാര്‍...ഓര്‍ക്കുന്നുണ്ടോ...? മുഹമ്മദാണ്‌ സാര്‍ ഞാന്‍..."


"ഓര്‍ക്കുന്നുണ്ട്‌....നിങ്ങളെന്താ ഇങ്ങനെ തടി കൂടിയത്‌?"


"അ...ത്‌....ഒരു മരുന്നിന്റെ സൈഡ്‌ എഫക്ടാണ്‌ സാര്‍...ഡിപ്രഷന്‍ എന്ന രോഗ ബാധിതനാണ്‌ ഞാന്‍...ഇന്ന് ഡോക്ടറെ കാണാന്‍ പോകണം...അല്‍പം കാശിന്റെ കുറവുണ്ട്‌.."


മുഹമ്മദ്‌ പറഞ്ഞ കാശ്‌ കൊടുത്തുകൊണ്ട്‌ ഞാന്‍ ചോദിച്ചു "ഇപ്പോള്‍ സര്‍വീസില്‍ ഉണ്ടോ?"


"ഉണ്ട്‌ സാര്‍..രണ്ട്‌ വര്‍ഷം കൂടി ബാക്കിയുണ്ട്‌....അതിനിടക്ക്‌ മരിച്ചാല്‍ മതിയായിരുന്നു....എന്നാല്‍ എന്റെ മക്കളില്‍ ഒരാള്‍ക്ക്‌ ജോലി കിട്ടുമല്ലോ...?"


മുഹമ്മദിന്റെ ആ മറുപടി എനിക്ക്‌ അരോചകമായി തോന്നി.പാന്റിന്റെ കീശയില്‍ നിന്നും ഒരു വെള്ള പേപ്പര്‍ എടുത്ത്‌ ഞാന്‍ മുഹമ്മദിനെ കാണിച്ചുകൊണ്ട്‌ പറഞ്ഞു.

"ഇത്‌ നോക്കൂ....ഞാന്‍ പത്രത്തില്‍ നിന്നും എഴുതി എടുത്ത മേല്‍വിലാസങ്ങളാ...പലതരം പ്രയാസങ്ങള്‍ കാരണം ദുരിതം പേറുന്നവര്‍...മിക്കവരും മാറാരോഗത്തിനടിമയായി തീര്‍ത്തും കിടപ്പിലായവര്‍....വൃദ്ധരും അശരണരുമായവര്‍....എന്നിട്ടും അവര്‍ മരണത്തെ ആഗ്രഹിക്കുന്നില്ല...നിങ്ങള്‍ക്ക്‌ ഈ നാട്ടിലൂടെ നടക്കാന്‍ ദൈവാനുഗ്രഹത്താല്‍ ഇപ്പോഴും സാധിക്കുന്നു.ആരെയും നേരില്‍ കണ്ട്‌ സഹായം അഭ്യര്‍ത്ഥിക്കാനും സാധിക്കുന്നു.സര്‍ക്കാര്‍ ജോലിയുമുണ്ട്‌.ഇത്രയും അനുഗ്രഹീതനായ നിങ്ങള്‍ ഒരിക്കലും മരണത്തെ തേടരുത്‌.സമീപ ഭാവിയില്‍ നിങ്ങളുടെ അസുഖം മാറിയേക്കാം.നിങ്ങളോട്‌ സംസാരിക്കുന്ന ഞാന്‍ പെട്ടെന്ന് രോഗിയാവുകയോ മരിക്കുകയോ ചെയ്തേക്കാം.അതിനാല്‍ ദൈവത്തോട്‌ പ്രാര്‍ത്ഥിച്ച്‌ ജീവിതത്തില്‍ പ്രതീക്ഷയര്‍പ്പിച്ച്‌ ദൈവം തന്ന ജീവിതം അര്‍ത്ഥപൂര്‍ണ്ണമാക്കുക.മരണത്തെ പ്രതീക്ഷിക്കുക,പക്ഷേ തേടരുത്‌."


"ഇല്ല സാര്‍...ഇനി ഞാന്‍ മരണത്തെ തേടില്ല. .ദൈവം തന്ന അസുഖം ദൈവം തന്നെ എടുക്കുമായിരിക്കും.സാറും എനിക്ക്‌ വേണ്ടി പ്രാര്‍ത്ഥിക്കണം... അസ്സലാമലൈക്കും"


"വലൈക്കുമുസ്സലാം.."


ജീവിതത്തിന്റെ പ്രതീക്ഷാമുനമ്പിലേക്ക്‌ വീണ്ടും നടന്നകലുന്ന മുഹമ്മദിനെ നോക്കി ഞാന്‍ അല്‍പ നേരം അവിടെ തന്നെ നിന്നു